Rama Rama Pahimam Lyrics in Malayalam: “Rama Rama Pahimam” എന്നത് ശ്രീരാമനോടുള്ള ആഴമുള്ള ഭക്തിയും സമർപ്പണവും പകർന്നുനൽകുന്ന ഒരു ആത്മീയ സന്ധ്യാനാമ ഗീതമാണ്. ഈ ഗാനത്തിന്റെ വരികൾ മനസ്സിനെ ശാന്തമാക്കി ഭക്തിയിൽ ലയിപ്പിക്കുകയും, നാമസ്മരണയിലൂടെ ആത്മസമാധാനവും ദൈവാനുഗ്രഹവും അനുഭവിപ്പിക്കുകയും ചെയ്യുന്നു. ശ്രീരാമഭക്തരുടെ ദിനചര്യയിലെ പ്രാർത്ഥനകൾക്ക് ആത്മാർത്ഥത നൽകുന്ന ഒരു ഭക്തിഗാനം കൂടിയാണിത്.

Rama Rama Pahimam Lyrics in Malayalam
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം
(രാമ രാമ…..)
നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടൽക്കകം കടന്നു കൂടിടുന്ന ഭക്തിയാൽ
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണർന്നു ഭംഗിയിൽ
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം
(രാമ രാമ…..)
രാവണേന്ദ്രജിത്തു കുംഭ കർണ്ണരാദി ദുഷ്ടരെ
കാലന്നൂർക്കയച്ചു ലോക ശാന്തി ഞാൻ വരുത്തിടാം
എന്ന സത്യ വാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിലയോദ്ധ്യയിൽ പിറന്ന രാമാ പാഹിമാം
(രാമ രാമ…..)
ശംഖ ചക്രമെന്നു തൊട്ട ലക്ഷണങ്ങളൊത്തു
ചേർന്നുത്തമൻ ദശരഥൻറെ പുത്ര ഭാവമാർന്നുടൻ
ഭൂമിയിൽ സഹോദര സമേതനായി വാഴവേ
കൌശികൻറെ യാഗ രക്ഷചെയ്ത രാമ പാഹിമാം
(രാമ രാമ…..)
താടകാ വധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലൻറെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി
വേളി ചെയ്തതും ലോകർ കണ്ടകം
തെളിഞ്ഞു രാമ രാമ പാഹിമാം
(രാമ രാമ…..)
ഭാര്യയായ സീതയോത്തയോദ്ധ്യ നോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിർത്ത കാരണം
ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേർന്നു രാമ രാമ പാഹിമാം
(രാമ രാമ…..)
ലക്ഷ്മി തൻറെ യംശമായ സീതയോത്തു രാഘവൻ
പുഷ്ടമോദമന്നയോദ്ധ്യ തന്നിൽ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ
മാനസത്തി ലോർത്തുറച്ചു രാമാ രാമാ പാഹിമാം
(രാമ രാമ…..)
എങ്കിലും വിധിബലത്തെയാദരിച്ചു രാഘവൻ
സീതയൊത്തു ലക്ഷ്മണ സമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തു വിട്ട രാമ രാമ പാഹിമാം
(രാമ രാമ…..)
മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസന്മാരെ നിഗ്രഹിച്ചു
നല്ല പർണ്ണ ശാല തീർത്തതിൽ
വാണിരിക്കവേയടുത്തു വന്ന ശൂർപ്പണഖയെ
ലക്ഷ്മണൻ മുറിച്ചുവിട്ടു രാമ രാമ പാഹിമാം
(രാമ രാമ…..)
കാര്യ ഗൌരവങ്ങളൊക്കെയോർത്തറിഞ്ഞു രാവണൻ
മാനിനെയയച്ചു രാമനെയകറ്റി,
ഭിക്ഷുവായ് വന്നു സീതയെ ഹരിച്ചു,
പുഷ്പകം കരേറിയാലങ്കയിൽ കടന്നുപോയി
രാമ രാമ പാഹിമാം
(രാമ രാമ…..)
കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതി പ്രമുഖരായ വാനര പ്രവീരരേ
കണ്ടു ബാലിയെ ഹരിച്ചു,
വാനരപ്രവീരരോടൊത്തു ചെർന്നു
സീതയെത്തിരഞ്ഞ രാമ പാഹിമാം
(രാമ രാമ…..)
ദക്ഷിണ സമുദ്ര ലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു,
ലങ്ക ചുട്ടു ശീഘ്രമായ്
രാവണ കുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം
(രാമ രാമ…..)
കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നു ചെന്നു രാമ ദേവനങ്ങനെ
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോൽ
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം
(രാമ രാമ…..)
ലക്ഷ്മണ ഹനൂമദാദിവീരരോത്തു രാഘവൻ
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടൻ
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നൽകി രാമ പാഹിമാം
(രാമ രാമ…..)
തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയിൽ കുളിച്ചുവന്ന സീതയേയുമേറ്റഹോ
പുഷ്പകം കരേറി വന്നയോദ്ധ്യയിങ്കലെത്തിയാ
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം
(രാമ രാമ…..)
ദൂഷണഖരദശാസ്യ കുംഭകർണ്ണരാദിയെ
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം
(രാമ രാമ…..)
ലോകർ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗർഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതൻ ചാരിത്ര്യശുദ്ധിയോർത്തു ദുഃഖപൂർണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം
(രാമ രാമ…..)
രാമദേവ സൽചരിത്രപൂർണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതൻറെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകൻ പരൻ
സീതയെ മനസ്സിലോർത്തു രാമ രാമ പാഹിമാം
(രാമ രാമ…..)
പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയിൽ
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ
ഭിന്നയായ ഭൂമിയിൽ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം
(രാമ രാമ…..)
ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടു
വന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാൻ
ഭൂമി വാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താൻ
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം
(രാമ രാമ…..)
ആത്മജർക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേർന്നു ഭാമ്ഗിയിൽ
സന്മുഹൂർത്തമെത്തവേ നദീജലത്തിൽ മുങ്ങിയാ
സ്വന്തധാമമാർന്നു ഹന്ത രാമ രാമ പാഹിമാം
(രാമ രാമ…..)
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടൻ
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരൻ
എന്ന തത്വമോർത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം
(രാമ രാമ…..)
രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷൻ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂർണ്ണമായ് രാമസല്ക്കഥ
തോന്നണമിവർക്കുനിത്യം രാമ രാമ പാഹിമാം
(രാമ രാമ…..)
രാമഭക്തിവന്നുദിച്ചു മാനുഷർക്കസ്സാധ്യമായ്
ഒന്നുമില്ല സർവ്വവും കരസ്ഥമെന്നു നിർണ്ണയം
ജാംബവാൻ വിഭീഷണൻ സമീരണാത്മജൻ മുതൽക്കുള്ള
വീരരോതിടുന്നു രാമനാമമിപ്പോഴും
(രാമ രാമ…..)
സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊൾക രാമനാമമെപ്പോഴും
ഭക്തവത്സലൻ മുകുന്ദനീശ്വരൻ രഘുവരൻ
മാനസത്തിൽ വാണിടട്ടെ രാമ രാമ പാഹിമാം
(രാമ രാമ…..)
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീർന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാൻ
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ
ലോക നായകവിഭോ ഹരേ മുകുന്ദ പാഹിമാം
(രാമ രാമ…..)
രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം
(രാമ രാമ…..)






